കരിപ്പൂർ കള്ളക്കടത്തിൽ പങ്ക്; കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ
കരിപൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ. പതിനൊന്ന് പേർക്ക് എതിരെയാണ് കസ്റ്റംസ് നടപടി എടുത്തത്. ആദ്യമായാണ് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. പിരിച്ചു വിട്ടവരിൽ രണ്ടു പേർ സൂപ്രണ്ട് പദവി വഹിച്ചിരുന്നവരാണ്. ആശാ എസ്, ഗണപതി പോറ്റി എന്നിവരാണ് പിടിച്ചു വിടപ്പെട്ട സൂപ്രണ്ടുമാർ. മറ്റൊരു സൂപ്രണ്ടായ കെഎം ജോസ് സർവീസിൽ നിന്ന് വിരമിച്ചിരുന്നു. കൂടാതെ, യോഗേഷ്, യാസർ അറഫാത്, സുധിർ കുമാർ, നരേഷ് ഗുലിയാ, മിനിമോൾ, അശോകൻ, ഫ്രാൻസിസ് എന്നിവരെയും സർവീസിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. കൂടാതെ, സൂപ്രണ്ടായ സത്യമേന്ദ്ര സിങിന്റെ രണ്ടു ഇന്ക്രീമെന്റുകൾ നടപടിയുടെ ഭാഗമായി കസ്റ്റംസ് തടഞ്ഞു വെച്ചു.
2021 ജനുവരി 12ന് കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുലർച്ചെ തന്നെ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കസ്റ്റംസിലെ 13 ഉദ്യോഗസ്ഥരും 17 കള്ളക്കടത്തുകാരും അടക്കം 30 പേർക്കെതിരായ കുറ്റപത്രം ഇവർ സമർപ്പിച്ചിരുന്നു. സിബിഐ നൽകിയ ഈ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് കൂട്ടപിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.
70 ലക്ഷം രൂപയുടെ ബഗ്ഗാജുകൾ അധികൃതർ ഇടപെട്ട് കടത്താൻ സഹായിച്ചു എന്നാണ് സിബിയും ഡിആർഎയും കണ്ടെത്തിയത്. ഈ ബാഗേജിൽ വിദേശ കറൻസി, വിദേശ മദ്ധ്യം, ആറര ലക്ഷം രൂപയുടെ സാധങ്ങളും ഉണ്ടായിരുന്നു. ഈ കള്ളക്കടത്തിനെ സഹായിക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. തുടർന്നാണ്, കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചേർത്ത് സിബിഐ കുറ്റപത്രം തയ്യാറാക്കിയത്.