കെ ടി ജലീലിന്റെ ആത്മകഥ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക
കെ.ടി ജലീലിന്റെ ആത്മകഥ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക. അവിചാരിതമായ കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നുവെന്നാണ് പത്രാധിപ സമിതിയുടെ അറിയിപ്പ്. കെ ടി ജലീല്‍ ജീവിതം എഴുതുന്നു’ എന്ന ടാഗ് ലൈനോടെ എത്തിയ പംക്തി 21 ലക്കങ്ങള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി നിര്‍ത്തുന്നത്. ഈ ലക്കം പുറത്തിറിങ്ങിയ വാരികയിലാണ് പംക്തി നിര്‍ത്തുന്നതായി അറിയിച്ചത്.
എന്നാൽ ലേഖനം കൃത്യ സമയത്ത് കെ ടി ജലീൽ എഴുതി നൽകാത്തതാണ് നിര്‍ത്തിവയ്ക്കുന്ന നിലയിലേക്ക് എത്തിച്ചത് എന്ന് വാരികയുടെ പത്രാധിപർ സജി ജെയിംസ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളായിരുന്നു ‘പച്ച കലർന്ന ചുവപ്പി’ലൂടെ ജലീല്‍ വായനക്കാരുമായി പങ്കുവച്ചിരുത്. മുസ്ലിം ലീഗിൽ നിന്നും സിപിഐഎമ്മിലേയ്ക്കുള്ള മാറ്റം, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, രാജി തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകുമെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിത്രം സംബന്ധിച്ച് ചില വെളിപ്പെടുത്തലുകളും ലേഖനത്തിലുണ്ടെന്ന് കെടി ജലീല്‍ പറഞ്ഞിരുന്നു. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും തുടർന്നുണ്ടായ ലീഗിന്‍റെ ആക്രമണവും കുഞ്ഞാലിക്കുട്ടിയുമായി അകൽച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പത്തെക്കുറിച്ചുമെല്ലാം ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്.