Friday, April 11, 2025
Kerala

കാർ കാരണം മകൾക്ക് ജീവൻ നൽകേണ്ടി വന്നു; വിസ്മയയുടെ ഓർമയിൽ പുതിയ ഓഡി കാർ സ്വന്തമാക്കി അച്ഛൻ

കാർ കാരണം മകൾക്ക് ജീവൻ നൽകേണ്ടി വന്നെങ്കിലും മകളുടെ ഓർമയിൽ പുതിയ ഓഡി കാർ സ്വന്തമാക്കിയിരിക്കുകയാണ് വിസ്മയുടെ അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്. പീഡനം സഹിക്കാനാവാതെ വിസ്മയ ജീവനൊടുക്കിയതോടെ മകളുടെ ഓർമക്കായി പുതിയ ഓഡി കാർ സ്വന്തമാക്കിയിരിക്കുകയാണ് കുടുംബം. സഹോദരൻ വിജിത്ത് ആണ് സന്തോഷം പങ്കുവച്ചത്

സ്ത്രീധനപീഡനം കാരണം ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവ് കിരൺകുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരൺകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ്.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാ​ഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റിലായതിന് പിന്നാലെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് കേസിന്റെ ആദ്യദിവസങ്ങളിൽത്തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നൽകിയ കാർ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. വിവാഹത്തിനുമുൻപുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരൺ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കൊവിഡ് അടച്ചിടൽ കാലമായതിനാൽ ആ കാറുകൾ കിട്ടിയില്ല.

കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരൺ, കാർ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നത്രേ. വിവാഹശേഷവും ഇടയ്ക്കിടെ കാറിനെച്ചൊല്ലി കലഹമുണ്ടായിട്ടുണ്ടെന്ന് കിരണിന്റെ അച്ഛനമ്മമാരും പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടായിരുന്നത്. വിസ്മയയുടെ അച്ഛനോടും സഹോദരനോടും കിരണിന് വലിയ ദേഷ്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *