Saturday, October 19, 2024
Kerala

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം; കളക്ടറുടെ ഉത്തരവ് നടപ്പാക്കണം; ജോസ് കെ.മാണി

കണമലയിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കി ജനവാസമേഖലയിലിറങ്ങിയ കാട്ടുപൊത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂർണ്ണമായ അധികാരം കളക്ടർക്കാണ്. ഭാവിയിൽ ഇത്തരം ദുരന്തങ്ങളുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭാ നേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത് എന്ന് ജോസ് കെ മാണി വ്യക്തമാക്കി.

കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. വെടി വെച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിക്കുന്നു. റവന്യു – വനം വകുപ്പ് തർക്കത്തിൽ ജനങ്ങൾ ബലിയാടാവുകയാണ്. പോത്തിനെ വെടി വെച്ചു കൊല്ലുന്നതിൽ തീരുമാനമായില്ലെങ്കിൽ കളക്ടറേറ്റിനു മുന്നിൽ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കിയിരിക്കുകയാണ്.

കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വെക്കാമെന്ന് ഉത്തരവിൽ പറയുന്നു. പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published.