ചാലക്കുടി ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങി
ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയത്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്.
കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. വെടി വെച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിക്കുന്നു. റവന്യു – വനം വകുപ്പ് തർക്കത്തിൽ ജനങ്ങൾ ബലിയാടാവുകയാണ്. പോത്തിനെ വെടി വെച്ചു കൊല്ലുന്നതിൽ തീരുമാനമായില്ലെങ്കിൽ കളക്ടറേറ്റിനു മുന്നിൽ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കിയിരിക്കുകയാണ്.
കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വെക്കാമെന്ന് ഉത്തരവിൽ പറയുന്നു. പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരുന്നു.
കണമലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കാട്ടിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേകസംഘം തന്നെ കണമലയിൽ തുടരുന്നുണ്ട്. ഇന്നലെ അക്രമം നടത്തിയതിന് തൊട്ടു പിന്നാലെ കാടിനുള്ളിലേക്ക് പോത്ത് ഓടി രക്ഷപ്പെട്ടിരുന്നു.