Thursday, April 10, 2025
Kerala

പ്രവാസികള്‍ക്ക് ആശ്വാസം; കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചേക്കും

 

കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍.

ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാനാണ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്. 2020 ആഗസ്റ്റില്‍ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതില്‍ ബാധിച്ചു.

അതേസമയം, കോഴിക്കോടിനെ ഈ വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കുക പ്രയാസമാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഈ വര്‍ഷം തല്‍ക്കാലം പരിഗണിക്കണമെന്ന നിര്‍ദേശത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചു.

കണ്ണൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വലിയ വിമാനങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിനായി 284 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ഇതിനിടെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെയും മന്ത്രി വി. അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു.

സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്ന് നഖ്‌വിയോട് മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *