‘കെ ഫോൺ അഴിമതി ആരോപണം സത്യമായില്ലേ? ശിവശങ്കറിന്‍റെയോ മുഖ്യമന്ത്രിയുടെയോ ശമ്പളത്തിൽനിന്ന് 36 കോടി പിടിക്കണം’
പുതുപ്പള്ളി: കെ ഫോൺ ബെൽകൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി പരാമർശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. കെ ഫോൺ അഴിമതിയാണെന്നു താൻ പറഞ്ഞത് സത്യമായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശിവശങ്കറിന്‍റേയോ മുഖ്യമന്ത്രിയുടേയോ ശമ്പളത്തിൽ നിന്ന് 36 കോടി തിരിച്ചു പിടിക്കണം. എല്ലാത്തിന്‍റേയും പിന്നിൽ മുഖ്യമന്ത്രിയാണ്. ഒരേ പറ്റേണിൽ ഉള്ള അഴിമതികൾ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. ഇഷാൻ ഇൻഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാകുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. ടെണ്ടർ ഉറപ്പിച്ചത് 1531 കോടിക്ക്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്‍റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലും ആണ് സിഎജി സർക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്. 2013 ലെ സ്റ്റോർ പർചേസ് മാന്വലനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്.