Saturday, October 19, 2024
Kerala

മയക്കുമരുന്ന് വേട്ട; കപ്പൽ മുങ്ങിയെന്ന് സ്ഥിരീകരണം, കൊച്ചി അടക്കം മെട്രോ നഗരങ്ങളിലും അന്വേഷിക്കാൻ എൻസിബി

കൊച്ചി : 25000 കോടിയുടെ മയക്കുമരുന്ന് വേട്ടയിൽ മയക്കുമരുന്നുമായി വന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി. കൂടുതൽ കടത്തുകാർ രക്ഷപ്പെട്ടത് മദർഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതൽ മയക്കുമരുന്ന് ഉടൻ പിടിച്ചെടുക്കുമെന്നും എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷൻ സമുദ്രഗുപ്തയിൽ നാവികസേനക്ക് മുന്നിൽ വച്ചാണ് മദർഷിപ്പ് മുങ്ങിയത്.

ഇന്ത്യൻ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും. ഇന്ത്യൻ ശൃംഖല കണ്ടെത്തുമെന്ന് എൻസിബി വ്യക്തമാക്കി.

മെയ് 13നാണ് പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റിഡിയിലെടുത്തിരുന്നു.

അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്. തുടർന്ന നാവിക സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സഞ്ജയ് കുമാർ സിംഗ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.