Thursday, October 17, 2024
Kerala

സ്വര്‍ണക്കടത്ത്: നാലു പ്രതികളെന്ന് എന്‍ ഐ എ;സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ നാലു പേരെ പ്രതിചേര്‍ത്ത് എന്‍ ഐ എ എഫ് ഐ ആര്‍ സമര്‍പ്പിച്ചു.പി എസ് സരിത്ത്,സ്വപ്‌ന സുരേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.എറണാകുളം സ്വദേശി ഫാസില്‍ ഫരീദ് ആണ് കേസിലെ മൂന്നാം പ്രതി.സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.യുഎപിഎ 16,17,18 എന്നീവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്താന്‍ ശ്രമിച്ച 14.82 കോടി രൂപ വരുന്ന 24 കാരറ്റിന്റെ 30 കിലോ ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്നും രക്ഷപെടുന്നതിനായി യുഎഇയില്‍ നിന്നുള്ള ഡിപ്ലോമാറ്റിക് ബാഗ് എന്ന രീതിയിലാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.കേസിലെ ഒന്നാം പ്രതിയായ സരിത്താണ് ബാഗ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത്.യുഎഇ കോണ്‍സുലേറ്റില്‍ പി ആര്‍ ഒ ആയി സരിത്ത് നേരത്തെ ജോലി ചെയ്തിരുന്നു.സരിത്ത് മുമ്പും ഇത്തരത്തിലുള്ള ബാഗുകള്‍ വിമാനത്താവളത്തില്‍ എത്തി ഏറ്റുവാങ്ങിയിട്ടുള്ളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു. വന്‍തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നത് രാജ്യത്തിലെ സാമ്പത്തിക ഭദ്രതയക്കും സുരക്ഷയ്ക്കും ഭീഷണിയാണ്.ഈ കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത് കടത്തിയ സ്വര്‍ണം ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായിരിക്കുമെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.