സമയം രാത്രി ഏഴ് മണി, കെഎസ്ആർടിസി ബസിൽ അപ്രതീക്ഷിത പരിശോധന; കുടുങ്ങിയത് എറണാകുളം സ്വദേശി, പണവും കണ്ടെടുത്തു
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത ഇരപത്തിനാല് ലക്ഷത്തിലേറെ രൂപ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ യശ്വന്ത് യാംഗർ ആണ് കുടുങ്ങിയത.
KL-15A- 0296 നമ്പർ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായിരുന്നു യശ്വന്ത് യാംഗർ. ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞുറു രൂപ (2478500/-) യാണ് കണ്ടെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. പ്രതിയെയും കണ്ടെടുത്ത പണവും തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറിയെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തിനൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി എം, അർജുനൻ ടി ആർ, സിവിൽ |എക്സൈസ് ഓഫീസർമാരായ നാസർ യു, വിവേക് എൻ എസ്, ശരവണൻ പി, സുനിൽ ബി എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.