മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം
മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാവും പ്രതിഷേധം നടക്കുക. സമാധാനപരമായി ജീവിച്ച മണിപ്പൂർ ജനസമൂഹം ബിജെപി അധികാരത്തിലെത്തിയതോടെ അശാന്തിയിലേക്ക് നിലം പതിച്ചന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. മണിപ്പൂരിൽ നിന്നും കേരള ജനതയ്ക്ക് പഠിക്കാൻ ഏറെയുണ്ട്. വിവിധ സമുദായങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നു വന്നാൽ മണിപ്പൂരിലേതുപോലെയുള്ള ദുരന്തത്തിന് വഴിയൊരുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരളം കത്തോലിക്ക ബിഷപ്‌സ് കൗൺസിൽ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണ്. ഈ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അവർ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതി വരുത്താൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പൂരിൽ സമാധാനം സംജാതമാക്കണമെന്നും വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകൻ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണം എന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്‌തേയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരിൽ കലാപം നടക്കുന്നത്. ബിജെപി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെയാണ് അക്രമങ്ങൾ അരങ്ങേറുന്നത്. 54 പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. മെയ്‌തേയ് വിഭാഗത്തിന് പട്ടികവർഗപദവിയും സംവരണവും നല്കാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇത് അവിടെയുള്ള ആദിവാസി വിഭാഗത്തിന്റെ ഭൂമിയും ജോലിയും നഷ്ടപ്പെട്ട് അവരുടെ അടിവേരുതന്നെ പിഴുതുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് അവർ ഭയപ്പെടുന്നു. മണിപ്പൂരിലെ അശാന്തി സമീപ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.