Friday, October 18, 2024
Kerala

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക ഇനിയുമുയർന്നേക്കാം; ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കയച്ചതായി മന്ത്രി

 

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ 188 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 20 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു

സമ്പർക്ക പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. രോഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും നിരീക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കും. നിപ ചികിത്സയിലും പ്രതിരോധത്തിലും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ ആരംഭിക്കും.

Leave a Reply

Your email address will not be published.