‘ഹൈക്കോടതി നിലപാട് ആശ്വാസം’; അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും’; വനം മന്ത്രി
ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ചിന്നക്കനാലിലെ കർഷക സമൂഹത്തിന് ആശ്വാസമുണ്ടാക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സ്റ്റേ നീക്കിയതിൽ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും.സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികൾ വേഗത്തിലാക്കും വനം വകുപ്പ് ആവശ്യമായ നടപടികളെടുക്കും.വനംവകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനവാസ മേഖലക്ക് ഭീഷണിയായ അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാർശ ചെയ്തത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി.
പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശുപാർശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു, പെരിയാർ ടൈഗർ റിസർവ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതിയില്ലെയെന്നും കോടതി ചോദിച്ചു.
ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനിക്കട്ടെയെന്ന് കോടതി പരാമർശിച്ചു. മനുഷ്യ- മൃഗ സംഘർഷത്തെപ്പറ്റി സർക്കാരിന് മുന്നിൽ നിരവധി റിപ്പോർട്ടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ പബ്ഗിക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീർഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പന്‍ ഒറ്റപ്പെട്ട വിഷമയല്ലല്ലെന്നും കോടതി ഓർമിപ്പിച്ചു.