Saturday, October 19, 2024
Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനം: പൊലീസിനെതിരെ കോൺഗ്രസ്

കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ്. തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ പറഞ്ഞു.

അക്രമത്തിന് പൊലീസ് കൂട്ട് നിൽക്കുന്നു. അക്രമം കാണിക്കുന്ന സിപിഐഎം ഡി വൈ എഫ് ഐ പ്രവർത്തകർക്കൊപ്പമാണ് പൊലീസ് നിലകൊള്ളുന്നത്. വാദി പ്രതിയാകുന്ന അവസ്ഥയാണ്. സുരക്ഷാ ജീവനക്കാരനെതിരെ കേസ് എടുത്ത നടപടി തെറ്റാണെന്ന് കെ.പ്രവീൺ കുമാർ പറഞ്ഞു. ഡിവൈഎഫ്ഐയിൽ നിന്ന് സംഘടനാ നടപടി പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം ഡിവൈഎഫ്ഐ നേതാവ് കെ.അരുൺ ഉൾപ്പടെ പതിനാറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സൂപ്രണ്ട് ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.പിന്നാലെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മർദിക്കാൻ തുടങ്ങി. പലരും ഹെൽമെറ്റും മാസ്കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എങ്കിലും കണ്ടാലറിയുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.