കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണം’: ഹൈക്കോടതി
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം പണം തിരിച്ചു നൽകാം. ഇക്കാര്യം കോടതിയെ അറിയിക്കണം. കാലാവധി പൂർത്തിയായ 142 കോടി രൂപയുടെ സ്ഥിരം നിക്ഷേപം ഉണ്ടെന്നു ബാങ്ക് അറിയിച്ചു.284 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. പണം എങ്ങനെ തിരിച്ചു നൽകാൻ ആകുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം 10 ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം അനിശ്ചിതത്വത്തിൽ. ഇസിഐആർ രജിസ്റ്റർ ചെയ്ത ഒരു വർഷമായിട്ടും തുടർനടപടികളില്ല. പ്രതികൾ പൊലീസ് എഫ്ഐ ആർ പ്രകാരമുള്ളവർ. പൊലീസിൽ നിന്ന് ഫയൽ ശേഖരിക്കൽ മാത്രമാണ് ഇതുവരെ നടന്നത്. പരാതിക്കാരിൽ നിന്ന് ഒരുതവണ പോലും മൊഴിയെടുത്തിട്ടില്ല. ആദ്യ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ബാധിച്ചതായാണ് വിമർശനം. രണ്ടാമത് എത്തിയ സംഘത്തലവൻ മറ്റ് കേസുകളുടെ തിരക്കിലാണ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ
അന്വേഷണ പുരോഗതിയറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇന്നലെ പരിഗണിച്ച ഹർജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണം ആരംഭിച്ച് എട്ടു മാസമായി.എന്നാൽ പണം എവിടെപ്പോയെന്നതിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.
ബാങ്ക് ഭരണ സമിതിയംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപത്തിൽ നിന്നാണ് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ ഈ തുക വിനിയോഗിച്ചെന്നണ് ഹരജിക്കാരൻ കോടതിയെ അറിയിച്ചിട്ടുള്ളത്.