Wednesday, April 16, 2025
Kerala

‘കെ സുധാകരൻ്റെ പേര് പറയാൻ വൈ. ആർ റസ്റ്റം ഭീഷണിപ്പെടുത്തി’; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ 2022ലും മോൻസണിൻ്റെ ആരോപണം

കെ സുധാകരൻ്റെ പേര് പറയാൻ വൈ. ആർ റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ 2022ലും മൊഴിനൽകിയെന്ന് കണ്ടെത്തൽ. നവംബർ 28 ലെ മൊഴിപ്പകർപ്പ് ലഭിച്ചു. പോക്സോ കേസിൽ വിചാരണ നടക്കവേയാണ് മോൻസൺ ആരോപണം ഉന്നയിച്ചത്. പത്താമത്തെ പേജിലാണ് സുധാകരൻ്റെ പേര് പറയുന്നത്. സാമ്പത്തിക തട്ടിപ്പിൽ സുധാകരൻ്റെ പേര് പറയാൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. പോക്സോ ഉൾപ്പെടെ എല്ലാ കേസിൽ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞതായി അന്നത്തെ മൊഴി. മോൻസൻ്റ പരാതി അന്ന് കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ മോൻസൺ ഉന്നയിച്ച ആരോപണത്തിനു പിന്നാലെ പൊലീസിനെതിരെ കെ സുധാകരൻ അവകാശ ലംഘനത്തിന് നോട്ടീസുമായി എത്തിയിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മൊഴി നല്‍കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ലോക്‌സഭാ സ്പീക്കറിന് സുധാകരന്‍ നല്‍കിയ പരാതിയിലുള്ളത്.

മോന്‍സണ്‍ കേസിന് പിന്നാലെ കെ സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി. എം പി എന്ന നിലയില്‍ വരുമാനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലന്‍സ് അറിയിച്ചു.

സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. സ്‌പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരന്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കള്ളപ്പണം അക്കൌണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *