ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം; ഗവർണർ
ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവർണർ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണം.
സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് മുമ്പിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയം നിർമ്മാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ വ്യക്തമാക്കി. സർക്കാർ നീക്കങ്ങൾ കോടതി വിധി മാനിച്ചായിരിക്കും.
അതേസമയം ഐടി ആക്ട് 69 പ്രകാരം നിരോധിച്ച ഡോക്യുമെൻററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി.രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് കേരള സർക്കാരിൻറെ നിലപാട്.ഇടത് സംഘടനകൾ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു.
വേണ്ട സമയത്ത് വിദേശകാര്യ മന്ത്രാലയം വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിൽ അനിൽ ആൻറണിക്കെങ്കിലും ബോധമുണ്ടായല്ലോ ,ഞങ്ങൾ നേരത്തേ പറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ തരൂരിൻറെ നിലപാടെന്നും വി മുരളീധരൻ പറഞ്ഞു.