വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും
വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. എംപിയുമായി പൊലീസ് കണ്ണൂർ ജയിലിലേക്ക് തിരിച്ചു. വധശ്രമക്കേസിൽ എംപിയെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. കവരത്തി ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.
മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികൾ. ഇതിലെ ആദ്യ നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനെത്തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.