Thursday, October 17, 2024
Kerala

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും. സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പ് മൂലം പ്രതിപക്ഷം ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. കഴിഞ്ഞ തവണ സഭ ബില്‍ സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ടതാണ്. സബ്‌ജെക്ട് കമ്മിറ്റിയുടെ ശുപാര്‍ശകളും ഭേദഗതികളും ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചുകൊണ്ടാകും ബില്‍ ഇന്ന് സഭയിലെത്തുക.

ഗവര്‍ണറെ മാറ്റുന്നതിലൂടെ സര്‍ക്കാര്‍ മാര്‍ക്സിസ്റ്റ്വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എന്നാല്‍ ഗവര്‍ണര്‍ സംഘിവത്ക്കരണം നടത്തുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇരുകൂട്ടരെയും ഒരുപോലെ എതിര്‍ക്കാനാണ് പ്രതിപക്ഷ നീക്കം. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. സര്‍വകലാശാല നിയമങ്ങളിലും മാറ്റം വരുത്തും. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖേനെ സര്‍വകലാശാലകളുടെ ചാന്‍സലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.

ഓരേ വിഭാഗത്തില്‍പ്പെടുന്ന സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. 75 വയസാണ് പ്രായപരിധി. ചാന്‍സലറാകുന്ന വ്യക്തിക്ക് ഒരു തവണ കൂടി അവസരം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. എന്നാല്‍ ചാന്‍സലര്‍മാരുടെ യോഗ്യത, ഇവരെ മന്ത്രിസഭ തെരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സ്വജന പക്ഷപാത ആരോപണം, പ്രൊ ചാന്‍സലര്‍ കൂടിയായ മന്ത്രി തെരഞ്ഞെടുക്കുന്ന വ്യക്തി ഒരേ വേദി പങ്കിടുമ്പോഴുള്ള പ്രോട്ടോക്കോള്‍ പ്രശ്നം ഇതിലെല്ലാം ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published.