സർവകലാശാലകളിൽ കാവിവത്കരണത്തിന് ശ്രമം; കെ സുധാകരൻ ആർഎസ്എസിനൊപ്പമെന്ന് എം വി ഗോവിന്ദൻ
സർവകലാശാല ഭേദഗതി ബില്ലിലെ നിലപാടിൽ കെ സുധാകരനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെപിസിസി പ്രസിഡന്റിന് ആർഎസ്എസിന്റെ നിലപാടാണ്. ഗവർണർ വിഷയത്തിൽ ലീഗും ആർഎസ്‌പിയും സർക്കാർ നിലപാടിനൊപ്പം നിന്നു. സർവകലാശാലകളിൽ കാവിവത്കരണത്തിന് ശ്രമം. വിഴിഞ്ഞം വിഷയത്തിൽ കൃത്യമായ നിലപാടാണ് ആദ്യം മുതൽ എൽഡിഎഫ് എടുത്തത്. എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നാൽ അവിടെയും അവർക്ക് തിരിച്ചടിയുണ്ടായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സജിചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് തീരുമാനമായില്ല. ആവശ്യമായ പരിശോധന നടത്തുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേസ് ഉള്ളതുകൊണ്ടല്ല ധാർമികതയുടെ പേരിലാണ് സജിചെറിയാൻ രാജിവച്ചത്. മന്ത്രി സ്ഥാനം സംബന്ധിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പല വിഷയത്തിലുമുള്ള നിലപാട് സംസ്ഥാനത്തിന് എതിരാണ്. സാമ്പത്തിക രംഗത്ത് ദോഷകരമായ ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തുന്നത്. എന്നാൽ യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.