Saturday, October 19, 2024
Kerala

പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു; അടൂരിൽ സ്‌കാനിംഗിനിടെ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അടൂർ എംആർഐ സ്‌കാനിങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. 20 പേരുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. പ്രതി അഞ്ചിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്.

അടൂരിൽ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫറെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ സ്വദേശി അംജിത്ത് ആണ് അറസ്റ്റിലായത്.

അടൂർ ഹോസ്പിറ്റൽ ജങ്ഷനിലാണ് ദേവീ സ്‌കാനിങ് സെന്റർ പ്രവർത്തിക്കുന്നത്. എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് അംജിത്ത് പകർത്തിയത്. സംശയം തോന്നിയ പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പകർത്തിയെന്ന മനസിലാക്കിയത്. പെൺകുട്ടി ഉടൻ തന്നെ ബഹളമുണ്ടാക്കുകയും അടൂർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്ത് വന്ന് അംജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു.

സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അടൂരിലെ സ്‌കാനിംഗ് സെന്ററിലേക്ക് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published.