Saturday, October 19, 2024
Kerala

ആറ്പേര്‍ക്ക് പുതുജീവനേകിക്കൊണ്ട് വിഷ്ണുയാത്രയായി

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ കൂത്തുപറമ്പ് തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ നന്ദനത്തിൽ  എം.ടി.വിഷ്ണു  (21 വയസ്സ്) അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് ജീവനേകി. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വെച്ച് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത വിഷ്ണു വെള്ളിയാഴ്ച പുലർച്ചെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഇതിനോടകം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്ന വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവത്കരിക്കുകയുമായിരുന്നു.

‘മരണശേഷവും ആറ് പേരിലൂടെ അവന്‍ ജീവിക്കുമെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് സന്തോഷം’ എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നല്‍കിയത്. കരള്‍, രണ്ട് വൃ്ക്കകള്‍, ഹൃദയം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതില്‍ ഒരു വൃക്കയും, കരളും, കോര്‍ണിയയും ആസ്റ്റര്‍ മിംസിലെ തന്നെ രോഗികള്‍ക്കാണ് ലഭ്യമാവുക. മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്് വിട്ടുകൊടുക്കും. രാത്രി 10 മണിയോടെ അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആരംഭിച്ചു.

ബാംഗ്ലൂരിൽ ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു . പിതാവ് സുനിൽ കുമാർ കൂത്തുപറമ്പ് ബി.എസ്.എൻ.എൽ. ജീവനക്കാരനാണ്. മാതാവ് ടി.ജിഷ എറണാകുളം കാംകോയിൽ ജോലി ചെയ്യുന്നു. സഹോദരി  കൃഷ്ണപ്രിയ (മമ്പറം ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published.