Tuesday, April 15, 2025
Kerala

കരിപ്പൂർ വിമാനാപകടം: ഇരുട്ടിൽത്തപ്പി അന്വേഷണക്കമ്മിഷൻ

കരിപ്പൂർ:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 21 പേർ മരിക്കാനിടയായ സംഭവത്തിൽ നീട്ടിനൽകിയ സമയപരിധി കഴിഞ്ഞിട്ടും പ്രാഥമിക റിപ്പോർട്ട്പോലും സമർപ്പിക്കാനാവാതെ അന്വേഷണക്കമ്മിഷൻ ഇരുട്ടിൽ തപ്പുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാനാപകടം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാനതീയതി ഡിസംബർ 15-ന് കഴിഞ്ഞിരുന്നു. അതേത്തുടർന്ന് കാലാവധി രണ്ടുമാസംകൂടി നീട്ടണമെന്ന് അന്വേഷണക്കമ്മിഷൻ അപേക്ഷനൽകി. ഈ സമയപരിധിയും കഴിഞ്ഞു.

അപകടംനടന്ന് അഞ്ചുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.സി.എ. എയർ ആക്സിഡൻറ്് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്.

ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344, രാത്രി ഏഴരയോടെ കോഴിക്കോട് വിമാനത്താവള റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം അന്വേഷിച്ചു കണ്ടെത്താനും പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

ജെറ്റ് എയർവെയ്സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്.എസ്. ചഹാറിന്റെ നേതൃത്വത്തിൽ എയർപോർട്സ് അതോറിറ്റിയിലെ ഒരു മുൻ ഉദ്യോഗസ്ഥനും ഏവിയേഷൻ മെഡിസിൻ വിദഗ്ധനും എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറും എയർലൈൻ ഓപ്പറേഷൻസ് വിദഗ്ധനുമടങ്ങിയ അഞ്ചംഗസംഘമാണ് അന്വേഷണം നടത്തുന്നത്.

പൈലറ്റുമാരുടെ അവസാനമിനിറ്റുകളിലെ സംസാരം കോക്പിറ്റ് വോയ്സ് റെക്കോഡ്ചെയ്തത് പ്രസിദ്ധീകരണത്തിനു നൽകുക എന്ന കീഴ്വഴക്കവും അന്വേഷണസംഘം പാലിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *