Saturday, April 19, 2025
Kerala

‘അതിരപ്പിള്ളിയിൽ 108 കിലോമീറ്റർ സോളാർ തൂക്കുവേലി അടുത്ത മാസം’; പീച്ചിയിലെ നിർമാണം പൂര്‍ത്തിയായെന്ന് ശശീന്ദ്രൻ

തൃശൂര്‍: അടുത്തമാസത്തോടെ ചാലക്കുടി, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍. 1344.69 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്കായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മേഖലയിലെ വന്യമൃഗ ശല്യം വലിയ അളവില്‍ ലഘൂകരിക്കാന്‍ ഇതോടെ സാധിക്കും. നബാര്‍ഡിന്റെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ 120 ലക്ഷം രൂപ ചെലവില്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസ് കം സ്റ്റാഫ് ക്വാര്‍ട്ടേഴ്സും പറവട്ടാനിയില്‍ 1162.72 ലക്ഷം രൂപ ചെലവില്‍ ഫോറസ്റ്റ് കോംപ്ലക്സിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ നിര്‍മിച്ച തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും ശശീന്ദ്രന്‍ അറിയിച്ചു. 14.5 ലക്ഷം രൂപ ചെലവിലാണ് ഹാംഗിഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കുതിരാന്‍ മേഖലയില്‍ ഉണ്ടാകാറുള്ള വന്യമൃഗശല്യം തടയാന്‍ ഒരു പരിധി വരെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന വേദിയായ സുവോളജിക്കല്‍ പാര്‍ക്ക് തെരഞ്ഞെടുത്തതും അതുകൊണ്ടാണ്. തൃശൂര്‍ മൃഗശാലയില്‍ നിന്ന് ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു കൊണ്ടായിരിക്കും വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. തൃശൂരില്‍ നിന്നെത്തിക്കുന്ന മയിലിനെ മൃഗശാല മന്ത്രി കൂടിയായ ജെ ചിഞ്ചു റാണിയില്‍ നിന്ന് സ്ഥലം എംഎല്‍എ കൂടിയായ റവന്യൂ മന്ത്രി കെ രാജന്‍ ഏറ്റുവാങ്ങും. വാരാഘോഷ പരിപാടിയുടമായി ബന്ധപ്പെട്ട് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ കെഎസ്ഇബി സബ്സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. വാരാഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തീകരണത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടി വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. മൃശാലയില്‍ നിന്നും മൃഗങ്ങളെ മാറ്റുന്ന പ്രവൃത്തി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *