Saturday, October 19, 2024
Wayanad

വയനാട് ജീപ്പ് അപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍

വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ മാസം 25ന് നാടിനെ നടുക്കിയ അപകടത്തില്‍ 9 പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണാനന്തര കര്‍മങ്ങള്‍ക്ക് 10,000 രൂപ മാത്രമാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത്.

പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര അലംഭാവമാണുണ്ടായിയിരിക്കുന്നത് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. മന്ത്രിസഭാ യോഗം കഴിഞ്ഞിട്ടും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ടി സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കാന്‍ വേഗത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗും ബിജെപിയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

Leave a Reply

Your email address will not be published.