Saturday, October 19, 2024
Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഈ മാസം 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ. ഇക്കാര്യം അറിയിച്ച് മൊയ്തീൻ ഇഡിയ്ക്ക് മറുപടി നൽകി. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു. നേരത്തെ പണമിടപാട് രേഖകള്‍ ഇഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം.

ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീൻ അറിയിച്ചു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു.

എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ എ സി മൊയ്തീന് എതിരെ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു ഇഡി റെയ്ഡിനെത്തിയിരുന്നത്. കരുവന്നൂര്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, ഡയറക്ടര്‍ബോര്‍ഡ് അംഗം കിരണ്‍ എന്നിവരാണ് എ സി മൊയ്തീന് എതിരായി മൊഴി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published.