പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ.ഡിയും; പുനർജനി കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
വിജിലൻസ് കേസ് എടുത്ത പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
പുനർജനി കേസിൽ FCRA, FEMA ചട്ടലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുക. തുടർന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡൽഹിയിലേക്ക് കൈമാറും. ഡൽഹിയിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ ECIR രജിസ്റ്റർ ചെയ്യും. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി.
പുനർജനി പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതിൽ അഴിമതി നടന്നുവെന്നാണ് ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തിൽ വി.ഡി സതീശൻ്റെ വിദേശ യാത്രകളും അന്വേഷിക്കുന്നുണ്ട്. പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.