Saturday, April 12, 2025
Kerala

പ്രസവം എടുക്കുന്നതില്‍ വീഴ്ചയെന്ന് പരാതി: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവം എടുക്കുന്നതിനിടെ വീഴ്ച പറ്റിയെന്ന പരാതി, ഇടപെട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് നെയ്യാറ്റിൻകര അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്.

ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറ‌ഞ്ഞത്. അങ്ങനെ എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *