മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കേന്ദ്ര റബർ ബോർഡ് ചെയർമാൻ
കേന്ദ്ര റബർ ബോർഡ് ചെയർമാൻ തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. കേന്ദ്ര റബ്ബർ ബോർഡ് ചെയർമാൻ ഡോ. സാവർ ദനാനിയാണ് തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയത്. കണ്ണൂർ നെല്ലിക്കാംപോയിൽ എത്തിയായിരുന്നു ചർച്ച. റബ്ബർ താങ്ങുവില സംബന്ധിച്ച് ഇവർ ചർച്ച നടത്തി. കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങൾ കൈമാറുമെന്ന് ചെയർമാൻ ഉറപ്പ് നൽകി.
മാർ ജോസഫ് പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം രംഗത്തുവന്നിരുന്നു. ബിജെപിക്ക് എംപിയെ നൽകിയാൽ എല്ലാം ശരിയാകുമെന്ന പ്രസ്താവന ബാലിശമാണെന്ന് സത്യദീപം എഡിറ്റോറിയലിൽ പറഞ്ഞു. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം. ബഫർ സോൺ, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങിയ വിഷയങ്ങളിൽ എല്ലാം സർക്കാരിന്റെ അവഗണന കർഷകർ സഹിക്കുന്നുണ്ടെന്നും സത്യദീപം വിമർശിച്ചു.
റബ്ബറിന്റെ വില മുന്നൂറ് രൂപയാക്കിയാൽ പോലും ഇന്ധനവില ജീവിതം ദുരിതമാക്കുകയാണ്. റബ്ബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാമെന്ന ചിന്ത ആരുടെ ബുദ്ധിയാണ്? ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ അതിക്രമങ്ങൾ എങ്ങനെയാണ് മറക്കാനാകുകയെന്നും സത്യദീപം ചോദിച്ചു.
കെസിബിസി അടക്കം കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ട ശ്രമങ്ങളെയാകെ ഒറ്റയടിക്ക് റദ്ദുചെയ്തുകൊണ്ടുള്ള പ്രസ്താവന ഇനി എങ്കിലും തിരുത്തപ്പെടേണ്ടതുണ്ട്. പ്രസ്താവനയിലെ രാഷ്ട്രീയമാണ് ചർച്ച ചെയ്തതെങ്കിൽ അതിനവസരം ഒരുക്കിയ പ്രസ്താവന തന്നെ തിരുത്തണം. കർഷക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പിന്റെ പ്രസ്താവന ലളിതവത്ക്കരിച്ചുവെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി പിന്നീട് പ്രതികരിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ റാലിയിലെ വിവാദ പ്രസ്‌താവനയാണ് ബിഷപ്പ് തിരുത്തിയത്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
റബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കുമെന്ന താമരശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെ പ്രസ്‌താവനയ്ക്ക് മുമ്പ് മാർ ജോസഫ് പാപ്ലനിയെ ബിജെപി നേതാക്കൾ കണ്ടിരുന്നു. ചർച്ചയിൽ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തലശേരി ബിഷപ് ഹൗസിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് പുറത്തുവിട്ടു.