ഖാലിസ്താനി സ്ലീപ്പർ സെല്ലുകൾ സജീവം; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ
രാജ്യ തലസ്ഥാനത്ത് ഖാലിസ്താനി സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഖാലിസ്താനി സ്ലീപ്പർ സെല്ലുകൾ ഭീകരാക്രമണം നടത്തിയേക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ പല പ്രദേശങ്ങളിലും ഖാലിസ്താൻ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും പുറത്ത് വന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.
വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പടിഞ്ഞാറൻ ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാകാം. ഡൽഹി-എൻസിആർ മേഖലയിൽ ഭീകരാക്രമണം നടത്തിയേക്കും എന്നുമാണ് മുന്നറിയിപ്പ്. ഖാലിസ്താൻ അനുകൂല പോസ്റ്ററുകൾ ലോക്കൽ പൊലീസ് നീക്കം ചെയ്‌തെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ (153-ബി), ക്രിമിനൽ ഗൂഢാലോചന (120-ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാ വർധിപ്പിച്ചു.