മഹാരാഷ്ട്രയിൽ സന്യാസിമാർക്ക് നേരെ ആൾക്കൂട്ട മർദനം
മഹാരാഷ്ട്രയിൽ സന്യാസിമാർക്ക് നേരെ ആൾക്കൂട്ടമർദനം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എന്നാരോപിച്ചാണ് മർദനമുണ്ടായത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഉത്തർ പ്രദേശിൽ നിന്നുള്ള 4 സന്യാസിമാർക്കാണ്, മഹാരാഷ്ട്രയിലെ സംഗ്ലിയിൽ ക്രൂരമർധനമേറ്റത്. തീർത്ഥാടനത്തിന്റെ ഭാഗമായി പ്രദേശത്ത് എത്തിയതാണ് സന്യാസിമാർ.
തിങ്കളാഴ്ച സാഗ്ലിയിലെത്തിയ സന്യാസിമാർ, ചൊവ്വാഴ്ച, കർണാടകയിലെ ബിജാപൂരിലെ ക്ഷേത്രനഗരമായ പന്ധർപൂരിലേക്ക് കാറിൽ യാത്ര തിരിച്ചു. ലവംഗ ഗ്രാമത്തിൽ വച്ചു ഒരു കുട്ടിയോട് വഴി ചോദിക്കുന്നതിനിടെ കുട്ടികളെ തട്ടി കൊണ്ടു പോകുന്നവർ എന്ന് ആരോപിച്ച് നാട്ടുകാർ വളഞ്ഞു. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ചശേഷമാണു ക്രൂര മർധനം.
സംഭവത്തിന്റെ സന്യാസിമാർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ക്രൂര മർധനത്തിന്റ ദൃശ്യങ്ങൾ പുറത്തു വന്ന പശ്ചാത്തിലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ അറിയിച്ചു.
പിന്നാലെ മഹാരാഷ്ട്ര ഡിജിപി രജനിഷ് സേത്ത്, സാഗ്ലി എസ്പിയിൽ നിന്നും റിപ്പോർട്ട് തേടി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറു പേർ അറസ്റ്റിലായി. അക്രമത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.