Friday, April 11, 2025
National

ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വീണ്ടും മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് 14 പേര്‍ മരണപ്പെടുകയും 40ഓളം പേരെ കാണാതാവുകയും ചെയ്ത ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ മണ്ണിടിച്ചില്‍ ആവര്‍ത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കിലികമായി നിര്‍ത്തിവച്ചത്. നൂര്‍പൂരില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു.

ചുരം പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞ് വീണാണ് ദുരന്തമുണ്ടായത്. 14 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടത്തി. 40തോളം പേരെ ഇനിയും കാണാനുണ്ടെന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ റിക്കാന്‍ പിയോ ഷിംല ദേശീയ പാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സത്‌ലജ് നദിയില്‍ വരെ അപകടത്തില്‍ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ എത്തിയിരുന്നു. നദിക്കരയില്‍ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസ്സും, രണ്ട് കാറുകളും, ഒരു ടാറ്റാ സുമോയും മണ്ണിനടിയില്‍ പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു. കിനോറില്‍ നിന്ന് ഷിംലയിലേക്കു പോകുകയായിരുന്നു ബസില്‍ നാല്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു.

പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ ഒരു അള്‍ട്ടോ കാര്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോയില്‍ നിന്നാണ് 8 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ബൊലേറോ കാറും അപകടത്തില്‍ പെട്ടതായി വിവരം ലഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *