സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി
സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വൈസറി ബോർഡിൻ്റേതാണ് തീരുമാനം. 2017നു ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഐഎം പ്രവർത്തകനായിരിക്കെയാണെന്നും കാണിച്ച് അർജുൻ ആയങ്കി നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. 2017ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഗുണ്ടാ ആക്ടിന്റെ പരിധിയിൽ വരാൻ മതിയായ കാരണങ്ങളില്ലെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. ഇയാൾക്ക് ആറ് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയത്. സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താൻ സിറ്റി പൊലീസ് കമ്മിഷണർക്കും ജില്ലാ കളക്ടർക്കും ശുപാർശ നൽകിയത്.
സൈബർ സഖാക്കൾ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ഡിവൈഎഫിഐക്കെതിരെ സൈബർ യുദ്ധം നടത്തിയതിൽ അർജുൻ ആയങ്കി മുൻനിരയിലുണ്ടായിരുന്നു. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണർ വ്യക്തമാക്കിയിരുന്നു.