വൈദേകം റിസോർട്ടിൽ തുടർ പരിശോധനയ്ക്ക് വിജിലൻസ്
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ വൈദേകം റിസോർട്ടിൽ തുടർ പരിശോധനയ്ക്ക് വിജിലൻസ് നീക്കം. വിദഗ്ധ സംഘത്തെ നിയോഗിച്ച് തുടർ പരിശോധന നടത്താനാണ് തീരുമാനം. റിസോർട്ടിന് അനുമതി നൽകിയ ആന്തൂർ നഗരസഭയിലും പരിശോധന നടത്തും.
കഴിഞ്ഞദിവസം റിസോർട്ടിൽ വിജിലൻസ് കണ്ണൂർ യൂണിറ്റ് പരിശോധന നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബിന്റെ പരാതിയിലാണ് വിജിലൻസ് പരിശോധന. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിർമാണവുമായി ബന്ധപ്പെട്ട ചില രേഖകൾ, ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ വിജിലൻസ് ശേഖരിക്കുകയും ചെയ്തു.