Thursday, October 17, 2024
Kerala

എംഎ യൂസഫലിയടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരളസഭയ്ക്ക് ഇന്ന് സമാപനമാകും. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബഹിഷ്കരിച്ച സമ്മേളനത്തില്‍ പതിവ് ചര്‍ച്ചകള്‍ മാത്രമാണ് ആദ്യദിനം നടന്നത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയതെങ്കിലും ഇപ്പോള്‍ തന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്ന ചോദ്യം പലവഴിക്ക് ഉയര്‍ന്നിട്ടുണ്ട്.

പ്രധാനികളായ ചില പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടില്ല. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എംഎ യൂസഫലിയും പങ്കെടുക്കുന്നില്ല. എതിര്‍പ്പല്ല കാരണമെന്ന് വിശദീകരിക്കാന്‍ ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി തന്നെ അത് എടുത്തുപറഞ്ഞിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുനല്‍കിയിട്ടില്ല. മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും നേതൃത്വം നല്‍കുന്ന ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നത്.

ധൂര്‍ത്ത് ആരോപിച്ച് യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയില്‍ പ്രതിപക്ഷനേതാവും എംഎല്‍എമാരും ഇല്ല. മൂന്നുകോടി രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ലോക കേരള സഭയ്ക്കായി ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചത്. പതിവ് ചര്‍ച്ചകളല്ലാതെ പ്രവാസികളുടെ ഉന്നമനത്തിനുള്ള ഒന്നും കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലും ഉണ്ടായില്ല എന്ന വിമര്‍ശനവും ശക്തമാണ്.

Leave a Reply

Your email address will not be published.