Saturday, October 19, 2024
Kerala

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ. സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഇന്നു തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടി എറണാകുളം എ സി ജെ എം കോടതിയിൽ അദ്ദേഹം അപേക്ഷ നൽകിയിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകും.

അതേ സമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ക്രൈംബ്രാഞ്ച് സമയം നീട്ടി നല്‍കിയിരിക്കുകയാണ്. സുധാകരനെ ചോദ്യം ചെയ്യുന്നത് ഈ മാസം 23-ാം തീയതിയിലേക്കാണ് മാറ്റിയത്. 23ന് ഹാജരാകണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഹാജരാകേണ്ടത്. ഇന്ന് ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം നോട്ടീസ് അയച്ചത്. സുധാകരന്റെ അഭ്യർത്ഥന മാനിച്ചാണ് തീയതി നീട്ടി നൽകിയത്.

കേസിനെ നിയമപരമായി നേരിടാനാണ് കെ.സുധാകരന്റെ തീരുമാനം. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവിൽ ഉള്ളത്.

സുധാകരനെതിരെ ക്രൈം ബ്രാഞ്ച് നിരത്തുന്നത് മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴിയാണ്. ക്രൈം ബ്രാഞ്ച് മൂന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. കെ.സുധാകരന് നൽകിയത് സിആർപിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരായാൽ അവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി.

കെ സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിരിക്കുന്നത്. മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ കുടുങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published.