Thursday, October 17, 2024
Kerala

താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കേരളത്തെ നടുക്കിയ മരണസംഖ്യ ഉയർന്നു. അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നത്. ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് അനൗദ്യോഗിക തെരച്ചിൽ തുടരുകയായിരുന്നു. അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി.

ഇതുവരെ സ്ഥിരീകരിച്ചത് 22 പേരുടെ മരണമാണ്. ഹസ്ന (18), സഫ്ന (7), ഫാത്തിമ മിൻഹ(12), സിദ്ധിക്ക്‌ (35), ജഴൽസിയ(40), അഫ്ലഹ് (7), അൻഷിദ് (10), റസീന, ഫൈസാൻ (4), സബറുദ്ധീൻ (38), ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, സഫ്ല ഷെറിൻ, റുഷ്‌ദ, ആദില ശെറി, അയിഷാബി, അർഷാൻ, അദ്നാൻ, സീനത്ത് (45 ), ജെറിർ (10) എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ തന്നെ ആരംഭിക്കും. മൂന്ന് കുട്ടികൾ അടക്കം പത്ത് പേർ ചികിത്സയിലുണ്ട്. പലരും വെന്റിലേറ്ററിലാണ്. ആയിഷ (5), മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ഫസ്‌ന (19), ഹസീജ (26), നുസ്രത് (30), സുബൈദ (57) എന്നിവരാണ് ചിത്സയിലുള്ളത്. മൂന്ന് പേരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് എത്തും. മന്ത്രി പി എ മുഹമ്മദ് റിയാസിനും മന്ത്രി അബ്ദുറഹ്മാനുമാണ് രക്ഷാപ്രവർത്തനത്തിന് ഏകോപന ചുമതല.

Leave a Reply

Your email address will not be published.