Saturday, October 19, 2024
Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷൻ 80 ശതമാനം പിന്നിട്ടു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷ്യമിട്ട ജനസംഖ്യയുടെ 80 ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,64,00,210), 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,13,76,794) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,38,312).

4,801 പുതിയ രോഗികളില്‍ 4,246 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 257 പേര്‍ ഒരു ഡോസ് വാക്‌സിനും 2,710 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1,279 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെയുള്ള കാലയളവില്‍, ശരാശരി 19,596 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.3 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 2.3 ശതമാനം പേര്‍ക്ക് മാത്രമാണ് ഐ സി യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2,217 കൂടുതല്‍ ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16 ശതമാനം കൂടുതല്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ഫീല്‍ഡ് ആശുപത്രികള്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 19%, 11%, 3%, 14% കുറഞ്ഞു. എന്നാല്‍ ആശുപത്രികള്‍, ഐസിയു, എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം യഥാക്രമം 1%, 4% കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.