ആരും സ്വയം സ്ഥാനാർഥികൾ ആവേണ്ട; നേതാക്കളുടെ പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാണിട്ട് കെപിസിസി എക്‌സിക്യൂട്ടീവ്
പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവിൽ അഭിപ്രായം. സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആര്, എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ ചോദിച്ചു.
പുനഃസംഘടനയിൽ വീഴ്ച പാടില്ലെന്നാണ് നിർവാഹക സമിതി യോഗത്തിൽ അംഗങ്ങൾ വ്യക്തമാക്കിയത്. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ടെന്ന് എ കെ ആന്റണി തുറന്നടിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടി തന്നെ പ്രഖ്യാപിക്കുന്നതാണ് കോൺഗ്രസിലെ രീതി. അത് എല്ലാവർക്കും ബാധകമെന്നും ശശി തരൂരിനെ ഉന്നമിട്ട് ആന്റണി സൂചിപ്പിച്ചു.
സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ എ കെ ആന്റണി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോൾ ചർച്ചകൾ വേണ്ടെന്നും സ്ഥാനാർതിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കി. മടുത്തുവെങ്കിൽ എം പിമാർക്ക് മാറിനിൽക്കാമെന്നും, പക്ഷെ അന്തിമ തീരുമാനം സ്വയം പ്രഖ്യാപിക്കണ്ടെന്നും എം എം ഹസ്സൻ തുറന്നടിച്ചു.