സന്ദർശ പ്രവാഹം; പന്തിന് ആശുപത്രിയിൽ വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് പരാതി
വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് പരാതി. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് ഉള്ളത്. നിരവധി ആളുകൾ സന്ദർശനത്തിന് എത്തുന്നതിനാൽ ഇൻഫക്ഷൻ ഭീതി ഒഴിവാക്കുന്നതിനായി പന്തിനെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളുമൊക്കെയാണ് പന്തിനെ സന്ദർശിച്ചത്. അനുപം ഖേർ, നിതീഷ് റാണ, പുഷ്കർ സിംഗ് ധാമി തുടങ്ങി ഒട്ടേറെപ്പേർ പന്തിനെ കാണാനെത്തി. ഇവർ സന്ദർശന സമയം കണക്കിലെടുക്കാതെയാണ് വരുന്നതെന്നും വിഐപികൾ ആയതിനാൽ ഇവരെ തടയാൻ കഴിയുന്നില്ല എന്നും പരാതിയുണ്ട്.
ഋഷഭ് പന്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി ഋഷഭ് പന്തിനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും തത്കാലം അദ്ദേഹം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരും.
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്, അദ്ദേഹത്തെ മറ്റെന്തെങ്കിലും സൗകര്യത്തിലേക്ക് മാറ്റേണ്ടതുണ്ടോയെന്ന് ഡോക്ടർമാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. പന്തിൻറെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും ആശുപത്രിയിലുണ്ട്.
അപകടത്തിൽ നെറ്റിയിലേറ്റ പരുക്കിന് പന്തിനെ ഇന്നലെ തന്നെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.
ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.