Saturday, October 19, 2024
National

അഫ്താബ് യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് വാള്‍ ഉപയോഗിച്ച്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഡല്‍ഹിയില്‍ 26 വയസുകാരിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അഫ്താബ് അമീനെതിരെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ വാള്‍ ഉപയോഗിച്ചാണ് അറുത്ത് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഡല്‍ഹി പൊലീസിന് ഇതുവരെ ആയുധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേസില്‍ അഫ്താബിന്റെ സുഹൃത്തുക്കളേയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അഫ്താബ് പൂനവാലയുടെ സമൂഹമാധ്യത്തിലെ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മുന്‍ പ്രണയബന്ധങ്ങളും അന്വേഷിക്കും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ലൗ ജിഹാദ് ആരോപണവും ശ്രദ്ധയുടെ പിതാവ് ഉന്നയിച്ചിട്ടുണ്ട്.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മെയ് 18ന് നടന്ന സംഭവം പുറത്തറിഞ്ഞത്. ആറുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതി, കോള്‍സെന്ററിലെ ജോലിക്കായാണ് ഡല്‍ഹിയില്‍ എത്തിയത്. ഏതാനും നാളുകള്‍ക്ക് ശേഷം ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതി, ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.