പ്രളയക്കെടുതി, ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ നൽകും; നിതിൻ ഗഡ്കരി
പ്രളയക്കെടുതി, ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ കാരണം ഹിമാചലിലെ റോഡുകൾക്കും പാലങ്ങൾക്കും നാശനഷ്ടം ഉണ്ടായി.
അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും വേഗത്തിൽ നടത്തുന്നതിന് കേന്ദ്ര റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.ദേശീയപാതയോരത്തെ ഒരു കിലോമീറ്റർ വരെയുള്ള ലിങ്ക് റോഡുകൾ നന്നാക്കുന്നതിനുള്ള ചെലവ് എൻഎച്ച്എഐ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. 12,500 കോടി രൂപ ചെലവിൽ ഹിമാചൽ പ്രദേശിൽ 68 തുരങ്കങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും കിരാത്പൂർ-മണാലി നാലുവരിപ്പാതയുടെ അറ്റകുറ്റപ്പണികൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ബിജിലി മഹാദേവ് റോപ്വേയ്ക്കായി 250 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഷാപൂർ-സിഹുന്ത റോഡിന് ഒരുലക്ഷം രൂപ ചെലവിൽ നിർമിക്കാൻ അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സിആര്ഐഎഫിന് കീഴിൽ 52 കോടി, ബാഗ്ചൽ വഴിയുള്ള രംഗസ്-മെഹ്രെ എന്നിവയും 49 കോടി രൂപ ചെലവിൽ നിർമ്മിക്കും.
ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും വലിയ ഭാഗങ്ങൾ നദിയുടെ ഉഗ്രമായ ഒഴുക്കിൽ ഒലിച്ചുപോയെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സാധ്യതയുള്ള കാരണങ്ങൾ പഠിക്കാനും നടപടികൾ സ്വീകരിക്കാനും ഒരു സാങ്കേതിക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവും നിതിൻ ഗഡ്കരിയും കഴിഞ്ഞദിവസം കുളു ജില്ലയെ തകർത്തെറിഞ്ഞ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ സംയുക്തമായി വിലയിരുത്തി. ഇരു നേതാക്കളും ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരായ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.