Wednesday, April 16, 2025
Kerala

15,000 കോടിയുടെ രാസലഹരി പാകിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത്; സ്ഥിരീകരിച്ച് എന്‍സിബി

കൊച്ചിയില്‍ പിടികൂടിയ രാസലഹരി പാക്കിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത് എന്ന് സ്ഥീരികരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരി കടത്തിന് പിന്നില്‍ കൂടുതല്‍ രാജ്യാന്തര സംഘങ്ങള്‍ക്കും പങ്കെന്ന് എന്‍സിബി സൂപ്രണ്ട് പറഞ്ഞു. ലഹരി പാക്കറ്റുകളില്‍ പാക്കിസ്ഥാന്റേതെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ട്. പിടിയിലായ പാക്കിസ്ഥാന്‍ സ്വദേശിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

കൊച്ചി പുറം കടലില്‍ നിന്ന് പിടികൂടിയ 15,000 കോടി രൂപ വില വരുന്ന രാസ ലഹരി പാക്കിസ്ഥാന്‍ കാരനായ ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള മാഫിയ സംഘത്തിന്റേതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയതോതില്‍ ലഹരിമരുന്ന് കടല്‍ വഴി മറ്റിടങ്ങളിലേക്ക് കടത്തുന്ന സംഘം ആണ് ഹാജി സലീമിന്റേത്. മറ്റ് രാജ്യാന്തര റാക്കറ്റുകളുടെ സഹായം ലഹരി മരുന്നു കടത്താന്‍ ഹാജി സലീമിന് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ കുറിച്ചും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ലഹരി മരുന്നുകള്‍ പാക്ക് ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും പാക്കറ്റുകളില്‍ ഇത് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ടെന്നും എന്‍സിബി സൂപ്രണ്ട് എം ആര്‍ അരവിന്ദ് പറഞ്ഞു.

ലഹരി എത്തിക്കാന്‍ ഉപയോഗിച്ച കപ്പല്‍ നാവികസേനയുടെ ഹെലികോപ്റ്ററും കപ്പലും പിന്തുടരുന്നത് അറിഞ്ഞ ലഹരി കടത്ത് സംഘം കടലില്‍ മുക്കി. കപ്പലില്‍ ഉണ്ടായിരുന്ന ചിലര്‍ രക്ഷപ്പെട്ടതായും സംശയം ഉണ്ട്. ഈ കപ്പലിനെ കുറിച്ചും സംഘത്തിലെ രക്ഷപ്പെട്ട കണ്ണികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ പിടിയിലായ പാക്കിസ്ഥാന്‍ സ്വദേശിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ് ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *