Saturday, October 19, 2024
World

‘പട്ടിണികിടന്ന് മരിച്ചാൽ സ്വർഗം നേടാം’; കെനിയയിൽ 58 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, 67 മരണം, പുരോഹിതൻ അറസ്റ്റിൽ

മലിൻഡി: പട്ടിണികിടന്നു മരിച്ചാൽ സ്വർഗത്തിൽപോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യൻ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങൾ കൂടി കെനിയയിൽ അധികൃതർ കണ്ടെടുത്തു. ഇതോടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. ‘ഗുഡ്ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി പോൾ മക്കെൻസീ എൻതെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരിൽക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കെനിയയുടെ തെക്ക്-കിഴക്കൻ ഭാഗത്തുള്ള ഒരു വനത്തിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിൽ പൊലീസും അധികൃതരും തെരച്ചിൽ തുടരുകയാണെന്ന് അൻതാരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന് ചുറ്റുമുള്ള 325 ഹെക്ടർ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടുകള്‍ കയറിയിറങ്ങി പൊലീസും മനുഷ്യാവകാശ സംഘടനകളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നടന്നത് വലിയ കുറ്റകൃത്യമാണ്. ഇതിന് പ്രേരിപ്പിച്ച പുരിഹതനടക്കമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെനിയയുടെ ആഭ്യന്തര മന്ത്രി കിത്തുരെ പറഞ്ഞു. മതസ്വാതന്ത്ര്യത്തെ ഭരണകൂടം ബഹുമാനിക്കുന്നുണ്ടെങ്കിലും പ്രാകൃതമായ ആചാരങ്ങളിലേക്ക് ജനത്തെ തള്ളവിട്ടവർ കഠിനമായ ശിക്ഷ അനുഭവിക്കണം- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഗുഡ് ന്യൂസ് ഇന്റര്‍നാഷണൽ ചര്‍ച്ച് പാസ്റ്റര്‍ ആയ മാക്കൻസീ ന്തെംഗേ എന്ന പോൾ മാക്കൻസീയാണ് വിശ്വാസികളെ ബ്രെയിൻ വാഷ് ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കാൻ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു. നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ പോൾ മാക്കൻസീ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പുതിയ സംഭവം. മരണം ആ കുട്ടികളെ നായകരാക്കും എന്നായിരുന്നു അന്ന് പാസ്റ്റര്‍ മാതാപിതാക്കളോട് പറഞ്ഞത്. ഈ കുട്ടികളെയും ഇതേ കാട്ടിൽ അടക്കം ചെയ്തെന്നാണ് പൊലീസ് വിവരം.

Leave a Reply

Your email address will not be published.