Friday, October 18, 2024
Kerala

ലൈഫ് മിഷന്‍ കേസ്: സിബിഐയ്ക്ക് രേഖകള്‍ കൈമാറി അനില്‍ അക്കര

ലൈഫ്മിഷന്‍ കേസില്‍ സിബിഐയ്ക്ക് രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇ ഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് അനില്‍ അക്കര രേഖകള്‍ കൈമാറിയിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അനില്‍ അക്കരയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തില്‍ അനില്‍ അക്കര ചില നിര്‍ണായക രേഖകള്‍ കൈമാറിയിരിക്കുന്നത്.

മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന ആരോപണമാണ് അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിട്ടിരുന്നു. ലൈഫ്മിഷന്‍ സി.ഇ.ഒ. യു.വി.ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തും അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

ലൈഫ് മിഷന് അംഗീകാരം നല്‍കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറല്ല, ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രിയാണ്. ലൈഫ്മിഷന്റെ തീരുമാനങ്ങള്‍ മുഴുവന്‍ എടുക്കുന്നത് ഇവരാണ്. അതായത് ലൈഫ് മിഷനില്‍ എടുത്ത തീരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായതാണ്. വടക്കാഞ്ചേരി നഗരസഭയില്‍ കെട്ടിടം പണിയാനുള്ള തീരുമാനമെടുത്തതും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.