പി.കെ. ശ്രീമതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; വി.ഡി. സതീശൻ
പി.കെ. ശ്രീമതിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തന്റെ പ്രസ്താവനയിൽ സ്ത്രീവിരുദ്ധത ഉണ്ടെങ്കിൽ അത് പിൻവലിച്ച് മാപ്പ് പറയും. ഞങ്ങളാരെങ്കിലും സംസാരിക്കുമ്പോൾ സ്ത്രീ വിരുദ്ധതയോ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങളോ ഉണ്ടായാൽ അത് പിൻവലിച്ച് മാപ്പുപറയാൻ ഒരു മടിയും കാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ ശ്രീമതി ടീച്ചർക്കെതിരായ വിഡി സതീശന്റെ പ്രസ്താവനയാണ് വിവാദമായത്. പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച ആസാദി കി ഗൗരവ് പദയാത്രയുടെ ഉദ്ഘാടന വേദിയിലാണ് വിഡി സതീശന്റ വിവാദ പരാമർശം. വിഡി സതീശൻ നടത്തിയ പരാമർശത്തിൽ സതീശനെതിരെ പരാതി നൽകുന്ന കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചു.
എകെജി സെൻറർ ആക്രമണമായി ബന്ധപ്പെട്ടായിരുന്നു സതീശന്റെ പ്രസംഗം. ആക്രമണ സമയത്ത് എകെജി സെന്ററിൽ ഉണ്ടായിരുന്ന സിപിആഎം നേതാവ് പി.കെ ശ്രീമതി ടീച്ചറെ അധിക്ഷേപിക്കുന്നതാണ് സതീശന്റെ പ്രസംഗമെന്ന് സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിന്റെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് യാതൊരു സത്യസന്ധതയും ഇല്ല എന്നതിന്റെ തെളിവാണ് സതീശന്റെ പ്രസംഗമെന്ന് സിപിഐ നേതാവ് ആനിരാജ കുറ്റപ്പെടുത്തി.