Saturday, April 19, 2025
National

‘അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ തയാറായിരിക്കണം’; ജി-20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടർമാർ, 3.5 ദശലക്ഷം നഴ്‌സുമാർ, 1.3 ദശലക്ഷം പാരാമെഡിക്കുകൾ, 1.6 ദശലക്ഷം ഫാർമസിസ്റ്റുകൾ, ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനു പേർ എന്നിവരെ പ്രതിനിധാനം ചെയ്ത് വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു ആരോഗ്യം ആയിരിക്കണമെന്ന് കൊവിഡ് 19 മഹാമാരി നമ്മെ ഓർമ്മിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മരുന്ന്, വാക്‌സിൻ വിതരണത്തിലായാലും നമ്മുടെ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിലായാലും അന്താരാഷ്ട്ര സഹകരണത്തിന്റെ മൂല്യവും പ്രാധാന്യവും മഹാമാരി നമ്മേ പഠിപ്പിച്ചു. വാക്‌സിൻ മൈത്രി സംരംഭത്തിന് കീഴിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ത്യക്ക് എത്തിക്കാനായി.

മഹാമാരിക്കാലത്തെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള ആരോഗ്യ സംവിധാനങ്ങൾ അതിജീവനശേഷിയുള്ളതായിരിക്കണം. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും തയ്യാറാക്കാനും പ്രതികരിക്കാനും നാം എപ്പോഴും തയ്യാറായിരിക്കണം. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് അത് സുപ്രധാനമാണ്. മഹാമാരി സമയത്ത് കണ്ടതുപോലെ, ലോകത്തിന്റെ ഒരു ഭാഗത്തെ ആരോഗ്യപ്രശ്നങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും ബാധിക്കും.

ഇന്ത്യയിലെ സര്‍ക്കാര്‍ സമഗ്രവും ഉൾക്കൊള്ളുന്നതുമായ സമീപനമാണ് പിന്തുടരുന്നത്. സമഗ്രമായ ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധവായു, സുരക്ഷിതമായ കുടിവെള്ളം, മതിയായ പോഷകാഹാരം, സുരക്ഷിതമായ പാർപ്പിടം എന്നിവ ആരോഗ്യത്തിന്‍റെ പ്രധാന ഘടകങ്ങളാണ്. ആരോഗ്യവും പരിസ്ഥിതിയും ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്‍റി – മൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) ഭീഷണി നേരിടാൻ സ്വീകരിച്ച നടപടികളും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കോവിൻ പ്ലാറ്റ്‌ഫോം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞത്തിന് വിജയകരമായി സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2.2 ബില്യണിലധികം വാക്സിൻ ഡോസുകളുടെ വിതരണവും ആഗോളതലത്തിൽ പരിശോധിക്കാവുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ലഭ്യതയും ഇത് കൈകാര്യം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളെ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരാൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഡിജിറ്റൽ ഹെൽത്ത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *